Thursday, October 7, 2010

അജ്ഞാതവാസം


ഞാന്‍ മരിക്കുമെന്ന് കരുതേണ്ട.
നിഷ്ക്രിയത്വവും ആത്മപീഡനവും
എനിക്ക് വളമാണ്.
ചിന്തകള്‍ എന്‍റെ രോഗമാണ്.
പരിമിതികളില്‍ തട്ടിത്തകരും എന്നറിയുന്ന
ഞാനാണ്‌ ബുദ്ധിമാന്‍.
ലകഷ്യങ്ങളുടെ പിന്നാലെ
രേഖാചിത്രവുമായി പായുന്ന
നീ വിഡ്ഢിയും.
നിന്‍റെ സുഖങ്ങളിലുള്ള അസൂയ
എനിക്ക് ലഹരിയാണ്.
ഞാന്‍ മുങ്ങിത്താഴുന്ന ചതുപ്പിലേയ്ക്ക്
തിരിഞ്ഞുനോക്കാന്‍ നീ അറയ്ക്കും.
അതു നിന്‍റെ ഭീരുത്വം മാത്രം.
മാലിന്യങ്ങള്‍ പുറത്തിട്ട്
ഞാന്‍ അവയില്‍ നീന്തിത്തുടിക്കുന്നു.
അരോചകമായ ഗന്ധവുമായി
നിന്‍റെ വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന നാളില്‍
നീ എന്ത് ചെയ്യും?
ഞാന്‍
കുറ്റവാളിയാണ്,
ഭീരുവാണ്,
വായാടിയാണ്.
സംവേദനക്ഷമമല്ലാത്ത
അറിവുകളുടെ ഭാണ്ഡം തോളത്തിട്ട്
ചെളിയില്‍ താഴുന്നവന്‍.
എന്‍റെ പരാജയങ്ങളുടെ സുഖം
നിനക്ക് എങ്ങനെ പറഞ്ഞുതരാന്‍?
വൃഷണങ്ങള്‍ ചുരത്തുന്ന സ്രവവുമായി
നീ ലോകം വളര്‍ത്തൂ.
നീ വെറും മനുഷ്യന്‍.
നിനക്കതേ ആവൂ.
ഞാന്‍ ചുരുണ്ട് കൂടുന്നു,
എന്‍റെ വൈകൃതങ്ങളുടെ ചുഴിയില്‍.
സ്ഫടികചഷകങ്ങളില്‍ വിളമ്പിയ
മദ്യത്തിനും എന്നെ ഉണര്‍ത്താനാവില്ല.
ഞാന്‍ ഏറ്റം സമര്‍ത്ഥന്‍.
നിന്‍റെ മുഖത്ത്‌ നോക്കാന്‍ പോലും ലജ്ജിക്കുന്നു.
ഞാന്‍ ചുരുണ്ട് കൂടട്ടെ,
നിരാശമായ പകയുടെ ഗന്ധവുമായി,
വെറുമൊരു പുഴുവായി.
വിഷയാസക്തനായി നീ നരയ്ക്കുമ്പോള്‍,
അന്തര്‍മുഖതയുടെ താളപ്പെരുക്കങ്ങളില്‍
ഞാന്‍ ഇഴഞ്ഞുനീങ്ങും..

No comments:

Post a Comment