Thursday, October 7, 2010

അജ്ഞാതജഡം


ഇന്നലെ രാത്രിയൊരു
സുഹൃത്തിനെ കാണാതായി.
വാതില്‍ തുറന്ന് മഴയിലേക്കോടിയെന്നു
അമ്മ പറഞ്ഞു.
കള്ളുകുടത്തില്‍ തലയിട്ട്
വയലോരത്തെ ഷാപ്പില്‍ കണ്ടെന്ന്
അച്ഛന്‍ പറഞ്ഞു.
തന്‍റെ വായിലും ഒളിയിടങ്ങളിലും കയ്യിട്ട്
എന്തോ മാന്തിക്കൊണ്ടുപോയെന്ന്
കാമുകി പറഞ്ഞു.
ഒരു കത്തിയും രാഷ്ട്രീയവും
പത്രക്കടലാസില്‍ പൊതിഞ്ഞുകൊണ്ട് പോയെന്ന്
ചായക്കടക്കാരന്‍ പറഞ്ഞു.
തന്‍റെ മാറിലൊരു മരം നട്ടിട്ട്
ഹൃദയത്തിലെ രക്തം കുപ്പിയിലാക്കികൊണ്ട് പോയെന്ന്
വേശ്യ പറഞ്ഞു.
രാത്രി മുഴുവന്‍ നക്ഷത്രങ്ങളുമായി സംവദിച്ച്,
പുലരിയില്‍ നഗ്നനായി പുഴയില്‍ ചാടിയെന്നു
കയ്യുരിക്കല്‍ പാലം പറഞ്ഞു.
ഇന്നിതാ കരയ്ക്കടിഞ്ഞിരിക്കുന്നു.
ഒരു ചോദ്യചിഹ്നം പോല്‍ കൂനിയൊടിഞ്ഞ്,
പാതിതുറന്ന വായില്‍നിന്നൊഴുകി പരന്നൊരു
പദപ്രശ്നക്കളം മാത്രം ബാക്കിയാക്കി..

1 comment: