Tuesday, November 2, 2010

വര്‍ഗ്ഗീസ്


ദൈവങ്ങള്‍ വരം വിളമ്പും ഗോപുരവാതിലുകളില്‍
കൂപ്പുകൈകളുമായണഞ്ഞ് അമ്മ തളരുമ്പോഴും
അച്ഛന്‍റെ തലയറുത്ത്
ജനാധിപത്യത്തിന്‍ പുഞ്ചിരി വാള്‍ വീശുമ്പോഴും
പെങ്ങളുടെ മടിക്കുത്തിന്‍ ആഴങ്ങള്‍
മൊബൈല്‍ സ്ക്രീനുകളില്‍ ഉത്സവമാകുമ്പോഴും
അസംഖ്യം കരതലങ്ങള്‍
ഇരുകരണങ്ങളില്‍ നിലയ്ക്കാതെ മുത്തുമ്പോഴും
കള്ളന്‍മാര്‍ കുരിശേറാത്ത കാല്‍വരിയുടെ ഉയരങ്ങള്‍
ക്രോധത്താല്‍ വിങ്ങുമ്പോഴും
പറയാന്‍ മടിക്കുന്ന വാക്കുകളും
ഉയരാന്‍ മടിക്കുന്ന കൈകളും
ഇന്നില്‍ തുരുമ്പിക്കുമ്പോഴും
അടയിരിക്കുക,
മൌനത്തിന്‍ കനത്തില്‍ ചുമല്‍ തളരുംവരെ,
നിന്‍റെ വാതില്‍പ്പടിയില്‍ യുദ്ധങ്ങള്‍ വിരുന്നെത്തുംവരെ,
ഒരു വിഷപ്പുകയുടെ ചിറകേറി അന്ത്യശ്വാസം യാത്രയാകുംവരെ,
ഒരു വെള്ളത്തുണിയാല്‍ മുഖം മറയ്ക്കുംവരെ.

ഒടുവിലൊരു കത്തിപ്പിടി തേടി
എന്‍റെ കൈകള്‍ കുതറിപ്പോയാല്‍,
ചരിത്രത്തിന്‍റെ പ്രതിക്കൂട്ടില്‍
നിങ്ങള്‍ക്കെന്നെ വിസ്തരിക്കാം.
ഒന്നുമാത്രം പറയട്ടേ,
കാതു പൊത്തരുത്
എന്‍റെ ഉത്തരങ്ങള്‍ക്കെതിരെ.
ഉയര്‍ത്തരുതെനിക്കായി,
നന്ദികേടിന്‍റെ അസ്ഥിത്തറകള്‍.

അത്രയും മതി സുഹൃത്തേ..

No comments:

Post a Comment