Monday, November 8, 2010

ഉടമകള്‍


ഞാന്‍ വീട്ടിലൊരു നായയെ വളര്‍ത്തി.
ലക്ഷണമൊത്തൊരു അല്‍സേഷ്യന്‍.
അവന്‍റെ തിളങ്ങും മുടിയിഴകള്‍,
വാത്സല്യത്തോടെന്നും തഴുകി ഞാന്‍.
അവനു ഞാനോരുക്കി,
ഗുണമൂറും വിഭവങ്ങള്‍.
ഒരിക്കലും വറ്റാത്ത പാനപാത്രം.
ശീതീകരിച്ചൊരു കാവല്‍മാടവും.
ഇന്നലെയൊരു കള്ളനെ കടിച്ചു കൊന്നവന്‍
നാട്ടിലേറ്റം മികച്ച നായയായി.
അവന്‍റെ ഉടമയാം ഞാനോ,
നേടീ നിലയ്ക്കാത്ത കയ്യടികള്‍.

ഞാന്‍ തെരുവിലൊരു തെണ്ടിയെ വളര്‍ത്തി.
ആരോ ഉപേക്ഷീച്ചൊരു തുണിക്കെട്ട്.
ലക്ഷണമൊത്തൊരു കുറ്റവാളി.
അവന്‍റെ പിച്ചച്ചട്ടിയില്‍ ഞാന്‍ കാറിത്തുപ്പി.
അവന്‍റെ പാളിച്ചകള്‍ കാത്ത്,
പ്രലോഭനങ്ങള്‍ ഒരുക്കി.
അടച്ചുറപ്പുള്ള ജയിലറകള്‍ അവനെ കാത്തു.
അവനു പാര്‍ക്കാന്‍ ഫുട്പാത്തുകളും
അവനൊടുങ്ങാന്‍ പൊതുശ്മശാനങ്ങളും.
മാധ്യമങ്ങള്‍ വിലപിച്ചു,
അവന്‍റെ ദുഷ്ചെയ്തികള്‍.
ഇന്നലെയവനെ ഒരു നായ കടിച്ചുകൊന്നു.
വൃത്തിയാക്കപ്പെട്ട ലോകം ഞങ്ങളാഘോഷിച്ചു.

തെരുവിലെ നിഴലുകളില്‍ മിഴിപാകി
എന്‍ നായ ഇര തേടും രാത്രിയില്‍,
എന്‍റെ സ്വപ്നത്തിന്‍ വിരുന്നുമുറിയിലെത്തി
ഒരു നിഴല്‍ ചോദിച്ചു;
" ആരായിരുന്നെന്‍ ഉടമ? "
" എന്തായിരുന്നെന്‍ വിശപ്പ്? "
സ്വപ്നത്തിന്‍ വാതില്‍പ്പുറത്ത് ഒടുവിലവനകന്നു.
കണ്ടൂ ഞാന്‍,
വാതില്‍പ്പടിയിലുപേക്ഷിച്ച
മുറിവുണങ്ങാത്തൊരു ഹൃദയം.

1 comment:

  1. നന്നായിട്ടുണ്ട്..

    pls remove word verification..

    ReplyDelete