Friday, April 4, 2014

പരേതന്‍റെ ആത്മഗതം

വിധവയായ കാമുകിയുടെ പ്രണയം
വിഷമാണെന്ന് അറിഞ്ഞപ്പോഴാണ്,
പനാമറിന്‍റെ കുപ്പിയുമായി
അമ്മാവന്‍ അധരകേളിയാടിയത്.
മരണത്തിന്,
കിട്ടാത്ത മുന്തിരികളുടെ ചുവയാണെന്ന്
പറഞ്ഞത്,
അമ്മാവന്‍റെ കരിഞ്ഞ തൊണ്ടയാണ്.

വിപ്ലവങ്ങള്‍ക്കും തിരിച്ചുവരവുകള്‍ക്കും
അവധി കൊടുത്ത്,
മദ്യവുമായി ഇണചേര്‍ന്ന രാത്രിയിലാണ്,
നാലാം നിലയില്‍ നിന്നും ഭൂമിയുടെ ഉദരത്തിലേക്ക്
സുഹൃത്ത് യാത്ര ചെയ്തത്.
മരണത്തിന്,
പറയാത്ത വാക്കുകളുടെ ശബ്ദമാണെന്ന്
അവന്‍ പറഞ്ഞതും ആ യാത്രയിലാണ്‌.

ഹൃദയങ്ങളില്‍ സ്വപ്നങ്ങളുടെ
തിരക്കുള്ള ഒരു പുലരിയിലാണ്,
വഴി തെറ്റിയ യാത്രികനെപ്പോലെ
അമ്മയുടെ ഉദരത്തിലെ ഒറ്റമുറിയില്‍നിന്നും
ഇരുളിന്‍റെ നദിയിലേക്ക് ചാടി,
ചേട്ടന്‍ നീന്തി മറഞ്ഞത്.
മരണത്തിന്,
കാണാത്ത കാഴ്ചകളുടെ നിറമാണെന്ന്
ഗര്‍ഭപാത്രത്തിന്‍റെ ഭിത്തിയില്‍ എഴുതിയതവനാണ്.

ഇന്നൊരു കുരുക്കിലൂഞ്ഞാലാടി,
അത്താഴക്കഞ്ഞിയുമായി കാത്തിരിക്കും
അമ്മയുടെ മുന്നില്‍,
അവസാന ചുംബനത്തിനണയുമ്പോള്‍,
എനിക്കറിയില്ലായിരുന്നു--
മരണത്തിന്,
അമ്മയുടെ മനസ്സിലെ
കെടാത്ത ചിതയുടെ ഗന്ധമാണെന്ന്.
മറവിയുടെ നിഴല്‍ക്കരങ്ങള്‍
എന്‍റെ ശൂന്യത നിറച്ചാലും,
ആ ചിത പുകഞ്ഞുകൊണ്ടേയിരിക്കുമെന്നും.