Thursday, October 7, 2010

ഒരു നിരാഹാരത്തിന്‍റെ പിന്നാമ്പുറക്കഥ


എന്‍റെ വിവാഹസദ്യയ്ക്ക് ഇടയിലാണത് സംഭവിച്ചത്.
മുതുകില്‍ കറുത്ത വരയുള്ള
ഒരു ചോറുകഷ്ണം സംസാരിച്ചു.
സാമ്പാര്‍ കഷ്ണങ്ങള്‍ക്കിടയില്‍ ഞെരുങ്ങി,
അത് പറഞ്ഞു തുടങ്ങി.

"ആന്ധ്രയിലൊരു തരിശില്‍
ഞാന്‍ ജനിച്ചു.
സ്വന്തം ഭാര്യയെ
ആയിരം രൂപയ്ക്ക് വിറ്റ കര്‍ഷകന്‍
എന്നെ വളര്‍ത്തി.
കടക്കെണിയില്‍ കാല് കുടുങ്ങി
അയാള്‍ ചത്തു.
എന്‍റെ അമ്മയെ പാകിയ
അയാളുടെ മകളില്‍,
ജന്മികള്‍ വിത്ത് പാകി.
എന്നെയവര്‍ ചാക്കിലാക്കി നാടുകടത്തി.
എന്നെയും കൊണ്ടുവന്ന ലോറിയിലാണ്
മദ്യദുരന്തവും വന്നത്.
പൂഴ്ത്തിവയ്ക്കപ്പെട്ട ഞാന്‍
ഇങ്ങനെ ഒരു മരണം പ്രതീക്ഷിച്ചില്ല.
ഒരു പട്ടിണിക്കോലതിന്റെ ആര്‍ത്തിക്ക്
ഇരയാവാനായിരുന്നു എന്‍റെ ആഗ്രഹം.
പക്ഷെ ഇത് കൊള്ളാം,
ആഘോഷങ്ങള്‍ ഇല്ലാതെ എന്ത് മരണം."

അതിന്‍റെ കലപില,
എന്‍റെ അന്നനാളത്തിലെ തിരക്കിലൊടുങ്ങി.

എന്ത് പറയേണ്ടു സുഹൃത്തേ,
അന്ന് മുതലാണ്‌ ഞാന്‍ നിരാഹാരം തുടങ്ങിയത്.

1 comment: